- യാത്ര,,,,,, വേർപിരിയുവാൻ മാത്രം ഒന്നിച്ചു കൂടി നാം വേദനകൾ പങ്കു വയ്ക്കുന്നു.. കരളിലെഴുതീണങ്ങൾ ചുണ്ടു നുണയുന്നു കവിതയുടെ ലഹരി നുകരുന്നു... കൊച്ചു സുഖദുഃഖ മഞ്ചാടി മണികൾ ചേർത്തു വച്ചു പല്ലാങ്കുഴി കളിക്കുന്നു വിരിയുന്നു കൊഴിയുന്നു യാമങ്ങൾ നമ്മളും, വിരിയുന്നു യാത്ര തുടരുന്നു... മായുന്ന സന്ധ്യകൾ മടങ്ങി വരുമോ പാടി മറയുന്ന പക്ഷികൾ മടങ്ങി വരുമോ..? എങ്കിലും, സന്ധ്യയുടെ കൈയീലെ സ്വർണവും പൈങ്കിളി കൊക്കിൽ കിനിഞ്ഞ തേൻ തുള്ളിയും പൂക്കൾ നെടുവീർപ്പിടും ഗന്ധങ്ങളും മൌനപാത്രങ്ങളിൽ കാത്തു വച്ച മാധുര്യവും... മാറാപ്പിലുണ്ടെന്റെ മാറാപ്പിലുണ്ടതും പേറി ഞാൻ യാത്ര തൂടരുന്നു.... മുറതെറ്റിയെത്തുന്നു ശിശിരം വിറകൊൾവൂ തരു നഗ്ന ശിഖരം ഒരു നെരിപ്പോടിന്റെ ചുടു കല്ലുകൾക്കിടയിൽ എരിയുന്നു കനലുകൾ കെടുന്നു.. വഴിവക്കിൽ നിന്നേറ്റി വന്ന വിറകിൻ കൊള്ളി മുഴുവൻ എരിഞ്ഞു തീരുന്നു.... ഒടുവിലെന് ഭാണ്ഡത്തിൽ ഭദ്രമായി സൂക്ഷിച്ച തുടു ചന്ദന തുണ്ടു വിറകും അന്ത്യമായി കൺ ചിമും അഗ്നിക്കു നൽകി ഞാൻ പാടുന്നു നീണ്ടൊരീ യാത്രയിൽ തളരുമെൻ പാന്ഥേയമാകുമൊരു ഗാനം... ഒരു കപടഭിക്ഷുവായ് ഒടുവിലെൻ ജീവനെയും ഒരു നാൾ കവർന്നു പറന്നു പോകാം നിഴലായ്...നിദ്രയായ് പിന്തുടർന്നെത്തുന്ന മരണമേ...നീ മാറി നിൽക്കൂ.... അതിനു മുമ്പ് അതിനുമുമ്പ് ഞാൻ പാടട്ടെ.. അതിലെന്റെ ജീവനുരുകട്ടെ... അതിലെന്റെ മണ്ണു കുതിരട്ടെ ... ഇളകട്ടെ അതിനിടയിൽ ഞാൻ വീണുറങ്ങട്ടെ...
ആ പൂമാല - ചങ്ങമ്പുഴ
ആരു വാങ്ങു,മിന്നാരു വാങ്ങുമീ-യാരാമത്തിന്റെ രോമാഞ്ചം?
അപ്രമേയ വിലാസലോലയാം
സുപ്രഭാതത്തിൻ സുസ്മിതം
പൂര്‍വ്വദിങ്ങ് മുഖത്തിങ്കലൊക്കെയും
പൂവിതളൊളി പൂശുമ്പോൾ,
നിദ്രയെന്നോടു യാത്രയുംചൊല്ലി
നിർദ്ദയം വിട്ടുപോകയാൽ
മന്ദചേഷ്ടനായ് നിന്നിരുന്നു, ഞാൻ
മന്ദിരാങ്കണവീഥിയിൽ.
എത്തിയെങ്കാതി,ലപ്പൊഴു,തൊരു
മുഗ്ദ്ധസംഗീതകന്ദളം....
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം?
പച്ചപ്പുൽക്കൊടിത്തുഞ്ചിൽത്തഞ്ചുന്ന
കൊച്ചുമാണിക്യക്കല്ലുകൾ
ഞാനറിഞ്ഞതില്ലെന്തുകൊണ്ടെ,ന്നെൻ-
മാനസം കവർന്നീലൊട്ടും.
അല്ലെങ്കിൽ ചിത്തമെ,ങ്ങതാ ഗാന-
കല്ലോലത്തിലലിഞ്ഞല്ലോ!
ഗാനമാലികേ, വെൽക, വെൽക, നീ
മാനസോല്ലാസദായികേ!
ഇത്രനാളും നുകർന്നതില്ല ഞാ-
നിത്തരമൊരു പീയൂഷം.
പിന്നെയു,മതാ, തെന്നലിലൂടെ
വന്നിടുന്നുണ്ടെന്നാനന്ദം!
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം?
നന്മലരായ് വിരിഞ്ഞിട്ടില്ലാത്ത
പൊന്മുകുളമേ, ധന്യ നീ!
തിന്മതൻ നിഴൽ തീണ്ടിടാതുള്ള
നിർമ്മലത്വമേ, ധന്യ നീ!
പുഞ്ചിരിക്കൊള്ളും വാസന്തശ്രീ നെൻ-
പിഞ്ചുകൈയിലൊതുങ്ങിയോ?
മാനവന്മാർ നിൻ ചുറ്റുമായുടൻ
മാലികയ്ക്കായ് വന്നെത്തിടാം.
ഉത്തമേ, നിൻ മുഖത്തു നോക്കുമ്പോ-
ളെത്രചിത്തം തുടിച്ചിടാ!
ഹാ, മലീമസമാനസർപോലു-
മോമനേ, നിന്നെക്കാണുമ്പോൾ
പൂതചിത്തരായ്ത്തീരുമാറുള്ളോ-
രേതുശക്തി നീ, നിർമ്മലേ?
നിൽക്ക, നിൽക്കൂ, ഞാൻ കാണട്ടേ നിന്നെ,
നിഷ്കളങ്കസൌന്ദര്യമേ!
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം?
രാജപാതയിൽ, പൊന്നുഷസ്സുപോൽ,
രാജിച്ചീടിനാൾ ബാലിക.
സംഖ്യയില്ലാതെ കൂടിനാർ ചുറ്റും
തങ്കനാണയം തങ്കുവോർ.
ആശയുൾത്താരിലേവനുമുണ്ടാ-
പ്പേശലമാല്യം വാങ്ങുവാൻ.
എന്തതിൻ വിലയാകട്ടെ, വാങ്ങാൻ
സന്തോഷം ചെറ്റല്ലേവനും!
സുന്ദരാധരപല്ലവങ്ങളിൽ
മന്ദഹാസം വിരിയവേ;
നീലലോലാളകങ്ങൾ നന്മൃദു-
ഫാലകത്തിലിളകവേ;
മന്ദവായുവിലംശുകാഞ്ചലം
മന്ദമന്ദമിളകവേ;
വിണ്ണിനുള്ള വിശുദ്ധകാന്തിയാ-
ക്കണ്ണിണയിൽ വഴിയവേ;
മാലികയുമായ് മംഗലാംഗിയാൾ
ലാലസിച്ചിതാപ്പാതയിൽ!
താരുണ്യ,മൽപനാളിനുള്ളിലാ-
ത്താരെതിരുടൽ പുൽകിടാം.
ഇന്നൊരാനന്ദസാരമാമിളം-
കുന്ദകോരകംതാനവൾ!
രാജപാതയില്ത്തിങ്ങിക്കൂടിയോ-
രാ ജനാവലിയൊന്നുപോൽ,
ആനന്ദസ്തബ്ധമായി, സുന്ദര-
ഗാനമീവിധം കേൾക്കവേ.....
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം?
ചേലെഴുന്നൊരത്തൂമലര്മാല്യ-
മാളില്ലേ, വാങ്ങാനാരുമേ?
തങ്കനാണ്യങ്ങളായതിന്നവർ
ശങ്കിയാതെത്ര നൽകീല!
പൊന്നുനൽകുന്നു പൂവിനായിക്കൊ-
ണ്ടെന്നാലും മതിവന്നീലേ?
ഓമലേ, നിൻ ധനാഭിലാഷത്തിൻ-
സീമ നീപോലും കാണ്മീലേ?
അന്തരീക്ഷാന്തരം പിളർന്നുനീ,
ഹന്ത, പായുന്നൂമോഹമേ!.
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം? . . . . '
പൊൻപുലരിയെത്തെല്ലിടമുൻപു
ചുമ്പനം ചെയ്ത ഭാനുമാൻ,
നീലവാനിൻ നടുവിൽനി,ന്നതാ
തീയെതിർവെയില്തൂകുന്നൂ.
പച്ചിലച്ചാർത്തിനുൾലിലായോരോ
പക്ഷികൾ കൊൾവൂ വിശ്രമം.
ചൂടുകൊണ്ടു വരണ്ട വായുവി-
ലാടിടുന്നു ലതാളികൾ
ആരും വാങ്ങിയിട്ടില്ലെന്നോ, ഹാ, നി-
ന്നാരാമശ്രീതൻസൌഭാഗ്യം?
കാട്ടിലാ മരച്ചോട്ടിലാ,യുണ്ടൊ-
രാട്ടിടയകുമാരകൻ,
ഉച്ചവെയിലേൽക്കാതുല്ലസിക്കുന്നു
പച്ചപ്പുൽത്തട്ടിലേകനായ്!
മുൻപിലായിതാ, മോഹനാംഗിയാം
വെമ്പലാർന്നൊരു ബാലിക!
ഇപ്പൊഴുമുണ്ടപ്പിഞ്ചുകൈയി,ല-
പ്പൊൽപ്പുതുമലര്‍മാലിക!
ആനതാനനയായി നിന്നവ-
ളാദരാൽ, മന്ദമോതിനാൾ:-
"ബാല,മത്തുച്ഛസമ്മാനമാകും
മാല- നീയിതു വാങ്ങുമോ?"
വിസ്മയസ്തബ്ധനായതില്ലവൻ
വിസ്തരിച്ചതില്ലൊന്നുമേ
സ്വീയമാം ശാന്തഭാവത്തിൽ,സ്മിത-
പീയൂഷം തൂകിയോതിനാൻ:-
'ഇല്ലല്ലോനിനകേകുവാനൊരു
ചില്ലിക്കാശുമെൻകൈവശം!...'
അസ്സുമാംഗിതനക്ഷികളി,ലി-
തശ്രുബിന്ദുക്കൾ ചേർത്തുപോയ്!
അഗ്ഗളനാളത്തിങ്കൽ നിന്നിദം
നിർഗ്ഗളിച്ചു സഗദ്ഗദം:
'ഒന്നുരണ്ടല്ല തങ്കനാണയം
മുന്നിൽ വെച്ചതാ മാനുഷർ;
ആയവർക്കാർക്കും വിറ്റീല, ഞാനീ-
യാരാമത്തിന്റെ രോമാഞ്ചം!-'
'ഓമനേ, മാപ്പിരന്നിടുന്നു ഞാ-
നാ മലര്മാല്യം വാങ്ങിയാൽ
എന്തു നൽകേണ്ടു പിന്നെ ഞാ,നെന്റെ
സന്തോഷത്തിന്റെ മുദ്രയായ്?
പുഞ്ചിരിയിൽക്കുളിർത്ത, നൽക്കിളി-
ക്കൊഞ്ചൽ തൂകിനാൾ കണ്മണി-
'ആ മുരളിയിൽനിന്നൊരു വെറും
കോമളഗാനം പോരുമേ...
സന്ദര്‍ശനം
ബാലചന്ദ്രന്‍ ചുള്ളിക്കാട്
അധികനേരമായി സന്ദശകര്‍ക്കുള്ള
മുറിയില്‍ മൌനം കുടിച്ചിരിക്കുന്നു നാം.
ജനലിനപ്പുറം ജീവിതം പോലെയീ
പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും ,
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മതന്‍
കിളികളൊക്കെ പറന്നു പോകുന്നതും,
ഒരു നിമിഷം മറന്നൂ പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ.
മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും,
നിറയെ സംഗീതമുള്ള നിശ്വാസവും.
പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും,
കറ പിടിച്ചോരെന്‍ ചുണ്ടില്‍ തുളുമ്പുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും,
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്ത രോദനം,
സ്മരണതന്‍ ദൂര സാഗരം തേടിയെന്‍
ഹൃദയരേഖകള്‍ നീളുന്നു പിന്നെയും.
കനകമൈലാഞ്ചിനീരില്‍ തുടുത്ത നിന്‍
വിരല്‍ തൊടുമ്പോള്‍ കിനാവു ചുരന്നതും
നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങള്‍ തന്‍
കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും
മറവിയില്‍ മാഞ്ഞു പോയ നിന്‍ കുങ്കുമ-
ത്തരി പുരണ്ട ചിദംബര സന്ധ്യകള്‍.
മരണ വേഗത്തിലോടുന്നു വണ്ടികള്‍
നഗരവീഥികള്‍ നിത്യ പ്രയാണങ്ങള്‍
മദിരയില്‍ മനം മുങ്ങി മരിക്കുന്ന
നരക രാത്രികള്‍ സത്രച്ചുമരുകള്‍
ചില നിമിഷത്തിലേകാകിയാം പ്രാണ -
നലയുമാര്‍ത്തനായ് ഭൂതായനങ്ങളില്‍
ഇരുളിലപ്പോള്‍ ഉദിക്കുന്നു നിന്‍ മുഖം
കരുണമാം ജനനാന്തര സാന്ത്വനം.
നിറമിഴിനീരില്‍ മുങ്ങും തുളസി തന്‍
കതിരുപോലുടന്‍ ശുദ്ധനാകുന്നു ഞാന്‍
അരുത് ചൊല്ലുവാന്‍ നന്ദി,കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരിക്കുക
സമയമാകുന്നു പോകുവാന്‍ ,രാത്രിതന്‍
നിഴലുകള്‍ നമ്മള്‍ ,പണ്ടേ പിരിഞ്ഞവര്‍
സന്ദര്‍ശനം
ബാലചന്ദ്രന്‍ ചുള്ളിക്കാട്
അധികനേരമായി സന്ദശകര്‍ക്കുള്ള
മുറിയില്‍ മൌനം കുടിച്ചിരിക്കുന്നു നാം.
ജനലിനപ്പുറം ജീവിതം പോലെയീ
പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും ,
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മതന്‍
കിളികളൊക്കെ പറന്നു പോകുന്നതും,
ഒരു നിമിഷം മറന്നൂ പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ.
മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും,
നിറയെ സംഗീതമുള്ള നിശ്വാസവും.
പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും,
കറ പിടിച്ചോരെന്‍ ചുണ്ടില്‍ തുളുമ്പുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും,
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്ത രോദനം,
സ്മരണതന്‍ ദൂര സാഗരം തേടിയെന്‍
ഹൃദയരേഖകള്‍ നീളുന്നു പിന്നെയും.
കനകമൈലാഞ്ചിനീരില്‍ തുടുത്ത നിന്‍
വിരല്‍ തൊടുമ്പോള്‍ കിനാവു ചുരന്നതും
നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങള്‍ തന്‍
കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും
മറവിയില്‍ മാഞ്ഞു പോയ നിന്‍ കുങ്കുമ-
ത്തരി പുരണ്ട ചിദംബര സന്ധ്യകള്‍.
മരണ വേഗത്തിലോടുന്നു വണ്ടികള്‍
നഗരവീഥികള്‍ നിത്യ പ്രയാണങ്ങള്‍
മദിരയില്‍ മനം മുങ്ങി മരിക്കുന്ന
നരക രാത്രികള്‍ സത്രച്ചുമരുകള്‍
ചില നിമിഷത്തിലേകാകിയാം പ്രാണ -
നലയുമാര്‍ത്തനായ് ഭൂതായനങ്ങളില്‍
ഇരുളിലപ്പോള്‍ ഉദിക്കുന്നു നിന്‍ മുഖം
കരുണമാം ജനനാന്തര സാന്ത്വനം.
നിറമിഴിനീരില്‍ മുങ്ങും തുളസി തന്‍
കതിരുപോലുടന്‍ ശുദ്ധനാകുന്നു ഞാന്‍
അരുത് ചൊല്ലുവാന്‍ നന്ദി,കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരിക്കുക
സമയമാകുന്നു പോകുവാന്‍ ,രാത്രിതന്‍
നിഴലുകള്‍ നമ്മള്‍ ,പണ്ടേ പിരിഞ്ഞവര്‍
ബാഗ്ദാദ്... മുരുകൻ കാട്ടാക്കട
മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നു
താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍(2)
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്(2)
കാളയിറച്ചിക്കടയിലെ തറയില്‍ ചോരതെറിച്ചിളനാമ്പു കരിഞ്ഞു
ആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികള്‍(2)
കൂട്ടത്തില്‍ ചെറുകുപ്പായത്തില്‍ ചിതറിയ ബാല്യമുറങ്ങുന്നു
അരികിലെയമ്മ പൊതിച്ചിതറി ചുടുകവിളില്‍ പാതിക്കൈ മാത്രം(2)
ഇതു ബാഗ്ദാദാണമ്മ..(2)
തെരുവിന്നൊരത്തൊരു തിരികെട്ടുകിടപ്പുണ്ടവിടെപ്പുകയുണ്ട്
പകലു കരിഞ്ഞാല്‍ പാത്തുപതുങ്ങിവരും നരികള്‍ക്കതി മദമുണ്ട്
അമ്മക്കാലു തെരഞ്ഞു തകര്‍ന്നു, ഉമ്മകൊടുത്തു തുടുത്ത മുഖം
എങ്ങുകളഞ്ഞു പൊന്നോമല്‍ച്ചിരി താങ്ങീടേണ്ട തളിര്‍ത്ത മൊഴി
സൂര്യനെവെല്ലും കാന്തിയെഴും തേജസ്വാര്‍ന്നൊരു ബാല്യമുഖം
കീറിവരഞ്ഞു ജയിക്കുകയാണൊരു പാരുഷ്യത്തിന്‍ ക്രൌര്യമുഖം
ഇതു ബാഗ്ദാദാണമ്മ..(2)
ഇരുപാര്‍ശ്വങ്ങള്‍ മുറിഞ്ഞ കുരിശായ് ഒരു ബാല്യം നിറ കണ്ണു തുടയ്ക്കാന്‍
വരമായ് ഒരു കൈ പ്രാര്‍ത്ഥനയേറ്റി മയങ്ങുന്നാതുരശയ്യയിലാര്‍ദ്രം (2)
സ്വപ്നത്തില്‍ അവനൊത്തിരിയകലെ കൊച്ചുപശുക്കെന്നൊപ്പമലഞ്ഞു
പൊയ്കയിലാമ്പലിറുത്തൊരു കയ്യില്‍ കൊള്ളിത്തടഞ്ഞു മയക്കമുടഞ്ഞു(2)
കരയാതരികിലിരുന്നമ്മ ഇനിയെന്‍ കണ്ണുകള്‍ നിന്‍ കൈകള്‍(2)
ഇതു ബാഗ്ദാദാണമ്മ..(2)
ദൂരെയിരുന്നവര്‍ ചോദിച്ചൂ, ആരാ നിന്നുടെ സ്വപ്നത്തില്‍
പ്രായോജകരില്ലാത്തൊരു സ്വപ്നം തട്ടിപ്പായിക്ക
ചൂടുകിനാക്കള്‍ നല്‍കാം നീ നിന്‍ നേരും വേരുമുപേക്ഷിക്ക
അല്ലെങ്കില്‍ തിരി ആയിരമുള്ളൊരു തീക്കനി തിന്നാന്‍ തന്നീടും
രാത്രികളില്‍ നിന്‍ സ്വപ്നങ്ങളില്‍ അതിപ്രേത കൂട്ടു പകര്‍ത്തീടും
അഗ്നിയെറിഞ്ഞു കുടങ്ങളുടഞ്ഞു കടല്‍ഭൂതങ്ങളുറഞ്ഞീടും
നട്ടുനനച്ചൊരു സംസ്ക്കാരത്തരു വെട്ടിച്ചിത തീര്‍ത്തീടും
തണലുതരുന്ന മഹാവൃക്ഷം നാം ചുവടു മുറിക്കുകയാണിന്ന്
പകരം നല്‍കാം സ്വപ്നസുഖങ്ങള്‍ നിറച്ചൊരു വര്‍ണ്ണക്കൂടാരം
പേരും വേരുമുപേക്ഷിക്ക പടിവാതില്‍ തുറന്നു ചിരിക്കുക നീ(2)
പുല്ലുപറഞ്ഞു കിളക്കുക പുത്തന്‍ ചൊല്ലുകിളിര്‍ക്കാന്‍ ഹൃദയങ്ങള്‍(2)
കത്തും കണ്ണു കലങ്ങീല, മൊഴിമുത്തുമൊരല്പമുടഞ്ഞീലാ
മറുമൊഴി ചൊല്ലി തീക്കനി തിന്നാം നരകത്തീമഴയേറ്റീടാം(2)
എങ്കിലുമെന്നുടെ പേരും വേരും എന്നും പ്രാണനുമാത്മാവും (2)
ഇതു ബാഗ്ദാദാണമ്മ..(2)
ഇതു ബാഗ്ദാദ്, ദുശ്ശാസനകേളിയില്‍ കൂന്തലഴിഞ്ഞ സഭാപര്‍വ്വം
ഇതു ഗാന്ധാരി ഒരായിരമരുമ കുരിതിയിലന്ധതയാര്‍ന്ന മനം
ഇതു കോവിലപത്നി മുറിച്ച മുലപ്പാടയഗ്നിയെരിച്ച മഹാചരിതം
ഇതു ബാഗ്ദാദാണമ്മ പറഞ്ഞോരറബിക്കഥയിലെ ബാഗ്ദാദ്(2)
അറബിക്കഥയിലെ ബാഗ്ദാദ്…(4)
രക്താസ്സാക്ഷി
മുരുകന്‍ കാട്ടാക്കട
അവനവനു വേണ്ടിയല്ലാതെയപരന്നു
ചുടു രക്തമൂറ്റിക്കുലം വിട്ടുപോയവൻ രക്തസാക്ഷി
മരണത്തിലൂടെ ജനിച്ചവൻ സ്മരണയിൽ
ഒരു രക്ത താരകം രക്ത സാക്ഷി
മെഴുകുതിരി നാളമായി വെട്ടം പൊലിപ്പിച്ചു
ഇരുൾ വഴിയിലൂർജ്ജമായ് രക്ത സാക്ഷി
പ്രണയവും പൂക്കളും ശബള മോഹങ്ങളും
നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും
നേരിന്നു വേണ്ടി നിതാന്ത,മൊരാദർശ-
വേരിന്നു വെള്ളവും വളവുമായി ഊറിയോ-
നവനവനു വേണ്ടിയല്ലാതെ അപരന്നു ചുടു രക്തമൂറ്റി
കുലം വിട്ടുപോയവൻ രക്തസാക്ഷി
ശലഭ വർണ്ണക്കനവു നിറയുന്ന യൌവ്വനം
ബലി നൽകി പുലരുവോൻ രക്തസാക്ഷി
അന്ധകാരത്തിൽ ഇടക്കിടയ്ക്കെത്തുന്ന
കൊള്ളിയാൻ വെട്ടമീ രക്തസാക്ഷി
അമ്മയ്ക്കു കണ്ണുനീർ മാത്രം കൊടുത്തവൻ
നന്മയ്ക്കു കണ്ണും കരുത്തും കൊടുത്തവൻ
പ്രിയമുള്ളതെല്ലമൊരുജ്ജ്വല സത്യത്തി-
നൂര്‍ജ്ജമായി ഊട്ടിയോൻ രക്തസാക്ഷി...
എവിടെയൊ കത്തിച്ചു വെച്ചോരു ചന്ദന-
ത്തിരി പോലെ എരിയുവോൻ രക്തസാക്ഷി...
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചി-
ലൂക്കായ് പുലർന്നവൻ രക്തസാക്ഷി...
രക്തസാക്ഷി...!
രക്തം നനച്ചു മഹാ കൽപ്പ വൃക്ഷമായ്
സത്യ സമത്വ സ്വാതന്ത്യം വളർത്തുവോൻ
അവഗണന,യടിമത്വ,മപകർഷ ജീവിതം,
അധികാര ധിക്കാരമധിനിവേശം
എവിടെയീ പ്രതിമാനുഷ ധൂമമുയരു-
ന്നതവിടെ കൊടുങ്കാറ്റു രക്തസാക്ഷി...
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചി-
ലൂക്കായ് പുലർന്നവൻ രക്തസാക്ഷി... (2)
അവനവനു വേണ്ടിയല്ലാതെയപരന്നു ചുടു രക്തമൂറ്റി
കുലം വിട്ടുപോയവൻ രക്തസാക്ഷി
ഒരിടത്തവന്നുപേർ ചെഗുവേരയെന്നെങ്കിൽ
ഒരിടത്തവന്നു ഭഗത് സിങ്ങു പേർ
ഒരിടത്തവന്നേശുദേവനെന്നാണു
വേറെയൊരിടത്തവന്നു മഹാഗാന്ധി പേർ
ആയിരം പേരാണവന്നു ചരിത്രത്തിൽ
ആയിരം നാവവനെക്കാലവും
രക്തസാക്ഷി നീ മഹാ പർവതം
കണ്ണിനെത്താത്ത ദൂരത്തുയർന്ന് നിൽക്കുന്നു നീ
രക്തസാക്ഷി നീ മഹാ പർവതം
കണ്ണിനെത്താത്ത ദൂരത്തുയർന്ന് നിൽക്കുന്നു നീ
രക്തസാക്ഷി നീ മഹാസാഗരം എന്റെ
ഹൃദ്ചക്രവാളം നിറഞ്ഞേ കിടപ്പൂ നീ…
അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടു രക്തമൂറ്റി
കുലം വിട്ടുപോയവൻ രക്തസാക്ഷി….
അന്നം
ബാലചന്ദ്രന്‍ ചുള്ളിക്കാട്
ത്രിശ്ശിവപേരൂര്‍ പൂരപ്പറമ്പ് കടന്നു ഞാന്‍
ഒട്ടിയ വയറുമായ് ഉച്ചയ്ക്ക് കേറിച്ചെന്നു.
‘ഇത്ര മാത്രമേ ബാക്കി’യെന്നോതി വൈലോപ്പിള്ളി
ഇത്തിരിച്ചോറും മോരും ഉപ്പിലിട്ടതും തന്നു.
ഞാനുണ്ണുന്നതും നോക്കി നില്‍ക്കുമ്പോള്‍ മഹാകവി,
താനറിയാതെ കുറച്ചുറക്കെപ്പറഞ്ഞു പോയ്
‘ആരു പെറ്റതാണാവോ പാവമീ ചെറുക്കനെ,
ആരാകിലെന്തപ്പെണ്ണിന്‍ ജാതകം മഹാ കഷ്ടം!’
എനിക്കു ചിരി വന്നു, ‘ബാഹുക ദിനമുന്തിക്കഴിക്കു-
മവിടുത്തെ ജാതകം ബഹുകേമം!’
‘കൂടല്‍മാണിക്യത്തിലെ സദ്യ നീയുണ്ടിട്ടുണ്ടോ?
പാടി ഞാന്‍ പുകഴ്ത്താം കെങ്കേമമാപ്പുളിങ്കറി.’
അപ്പൊഴെന്‍ മുന്നില്‍ നിന്നു മാഞ്ഞു പോയ് വൈലോപ്പിള്ളി,
മറ്റൊരു രംഗം കണ്ണില്‍ തെളിഞ്ഞു, പറഞ്ഞു ഞാന്‍,
വംഗ സാഗരത്തിന്‍റെ കരയില്‍ ശ്മശാനത്തില്‍
അന്തി തന്‍ ചുടല വെന്തടങ്ങും നേരത്തിങ്കല്‍
ബന്ധുക്കള്‍ മരിച്ചവര്‍ക്കമന്തിമാന്നമായ് വെച്ച
മണ്‍കലത്തിലെ ചോറു തിന്നതു ഞാനോര്‍ക്കുന്നു!
മിണ്ടീലൊന്നും, ചെന്നു തന്‍ ചാരു കസാലയില്‍
ചിന്ത പൂണ്ടവിടുന്നു കിടന്നൂ കുറച്ചിട.
ഇന്നെനിക്കറിയാമാക്കിടപ്പിലുണര്‍ന്നില്ലേ,
അങ്ങ തന്നുള്ളില്‍ ജഗത് ഭക്ഷകനാകും കാലം
അമ്മ
ഒരമ്മ പെറ്റവരായിരുന്നു
ഒന്‍പതു പേരും അവരുടെ നാരിമാ-
രൊന്‍പതും ഒന്നിച്ചു വാണിരുന്നു..
കല്ലുകള്‍ ചെത്തി പടുക്കുമ-
ക്കൈകള്‍ക്ക് കല്ലിനെക്കാള്‍ ഉറപ്പായിരുന്നു
നല്ല പകുതികള്‍ നാരിമാരോ
കല്ലിലെ നീരുറവായിരുന്നു ..
ഒരു കല്ലടപ്പിലെ തീയിലല്ലോ
അവരുടെ കഞ്ഞി തിളച്ചിരുന്നു
ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ
അവരുടെ തീനും തിമിതിമിര്‍പ്പും..
ഒരു കിണര്‍ കിനിയുന്ന നീരാണല്ലോ
കോരി കുടിക്കാന്‍, കുളിക്കുവാനും
ഒന്‍പതറകള്‍ വെവ്വേറെ, അവര്‍ക്ക്
അന്തി ഉറങ്ങുവാന്‍ മാത്രമല്ലോ..
ചെത്തിയ കല്ലിന്റെ ചേല് കണ്ടാല്‍
കെട്ടി പടുക്കും പടുത കണ്ടാല്‍
അക്കൈ വിരുതു പുകഴ്തുമാരും
ആ പുകള്‍ ഏതിനും മീതെയല്ലോ..
കോട്ട മതിലും മതിലകത്തെ
കൊട്ടാരം കോവില്‍ കൂത്തമ്പലവും
അവരുടെ കൈകള്‍ പടുത്തതത്രേ
അഴകും കരുത്തും കൈ കോര്‍ത്തതത്രേ..
ഒന്‍പതും ഒന്‍പതും കല്ലുകള്‍ ചേര്‍ന്നൊരു
ശില്പ ഭംഗി തളിര്‍ത്ത പോലെ
ഒന്‍പതു കല്പ്പണിക്കാരവര്‍, നാരിമാ-
രൊന്‍പതും ഒന്നിച്ചു വാണിരുന്നു..
അത് കാലം കോട്ട തന്‍ മുന്നിലായി
പുതിയൊരു ഗോപുരം കെട്ടുവാനായ്
ഒത്തു പതിനെട്ടു കൈകള്‍ വീണ്ടും
ഉത്സവമായി ശബ്ദ ഘോഷമായി..
കല്ലിനും മീതെയായി നൃത്തമാടി
കല്ലുളി, കൂടങ്ങള്‍ താളമിട്ടു..
ചെത്തിയ കല്ലുകള്‍ ചാന്തു തേച്ചു
ചേര്‍ത്ത് പടുക്കും പടുതയെന്തേ
ഇക്കുറി വല്ലായ്മ ആര്‍ന്നു പോയി
ഭിത്തിയുറയ്ക്കുന്നീലൊന്നു കൊണ്ടും..
കല്ലുകള്‍ മാറ്റി പടുത്തു നോക്കി
കയ്യുകള്‍ മാറി പണിഞ്ഞു നോക്കി
ചാന്തുകള്‍ മാറ്റി കുഴച്ചു നോക്കി
ചാര്‍ത്തുകള്‍ ഒക്കെയും മാറ്റി നോക്കി
തെറ്റിയതെന്താണ് എവിടെയവോ
ഭിത്തി ഉറയ്ക്കുന്നീലൊന്നു കൊണ്ടും..
എന്താണ് പോംവഴിയെന്നൊരൊറ്റ-
ച്ചിന്ത അവരില്‍ പുകഞ്ഞു നില്‍കെ
വെളിപാട് കൊണ്ടാരോ ചൊല്ലിയത്രെ,
അധികാരമുള്ളോരതേറ്റ് ചൊല്ലി..
ഒന്‍പതുണ്ടല്ലോ വധുക്കളെന്നാല്‍
ഒന്നിനെ ചേര്‍ത്തീ മതില്‍ പടുത്താല്‍
ആ മതില്‍ മണ്ണില്‍ ഉറച്ചു നില്കും
ആചന്ദ്രതാരമുയര്‍ന്നു നില്‍ക്കും..
ഒന്‍പതുണ്ടത്രേ പ്രിയ വധുക്കള്‍
അന്‍പിയെന്നോരവരൊന്ന് പോലെ
ക്രൂരമാമീ ബലിക്കായതില്‍ നിന്ന്
ആരെ, ഒരുവളെ മാറ്റി നിര്‍ത്തും..
കൂട്ടത്തില്‍ ഏറ്റവും മൂപ്പെഴുന്നോന്‍
തെല്ലോരൂറ്റത്തോടപ്പോള്‍ പറഞ്ഞു പോയി
ഇന്നുച്ച നേരത്ത് കഞ്ഞിയുമായി
വന്നെത്തിടുന്നവള്‍ ആരുമാട്ടെ,
അവളെയും ചേര്‍ത്തീ മതില്‍ പടുക്കും
അവളീ പണിക്കാര്‍ തന്‍ മാനം കാക്കും..
ഒന്‍പതു പേരവര്‍ കല്പണിക്കാര്‍
ഒന്‍പതു മെയ്യും ഒരു മനസ്സും
എങ്കിലും ഒന്‍പതു പേരുമപ്പോള്‍
സ്വന്തം വധൂ മുഖം മാത്രമോര്‍ത്തു..
അശുഭങ്ങള്‍ ശങ്കിച്ച് പോകയാലോ
അറിയാതെ നെടുവീര്‍പ്പുതിര്‍ന്നു പോയി
ഒത്തു പതിനെട്ടു കൈകള്‍ വീണ്ടും
ഭിത്തി പടുക്കും പണി തുടര്‍ന്ന്..
തങ്ങളില്‍ നോക്കാനുമായിടാതെ
എങ്ങോ മിഴി നാട്ടു നിന്നവരും
ഉച്ച വെയിലിന്‍ തിളച്ച കഞ്ഞി
പച്ചില തോറും പകര്‍ന്നതാരോ
അക്കഞ്ഞി വാര്ന്നതിന്‍ ചൂട് തട്ടി
പച്ച തലപ്പുകള്‍ ഒക്കെ വാടി..
കഞ്ഞിക്കലവും തലയിലേറ്റി
കയ്യാലെ തങ്ങി പിടിച്ചു കൊണ്ടേ
മുണ്ടകപ്പാട വരമ്പിലൂടെ
മുന്നിലെ ചെന്തെങ്ങിന്‍ തോപ്പിലൂടെ
ചുണ്ടത്ത് തുമ്പ ചിരിയുമായി
മണ്ടി കിതച്ചു വരുന്നതാരോ..
മൂക്കിന്റെ തുമ്പത്ത് തൂങ്ങി നിന്നു
മുത്തുപോല്‍ ഞാത്തുപോല്‍ വേര്‍പ്പ് തുള്ളി
മുന്നില്‍ വന്നങ്ങനെ നിന്നവാലോ
മൂത്തയാള്‍ വേട്ട പെണ്ണായിരുന്നു..
ഉച്ചയ്ക്കും കഞ്ഞിയും കൊണ്ട് പോരാന്‍
ഊഴം അവളുടെതയിരുന്നു..
ഒന്‍പതു പേരവര്‍ കല്‍പ്പണിക്കാര്‍
ഒന്‍പതു മെയ്യും ഒരു മനസ്സും..
എങ്കിലും ഏറ്റവും മൂത്തയാളിന്‍
ചങ്കിലൊരു വെള്ളിടി മുഴങ്ങി..
കോട്ടിയ പ്ലാവില മുന്നില്‍ വെച്ച്
ചട്ടിയില്‍ കഞ്ഞിയും വാര്‍ന്നു വെച്ചു
ഒറ്റത്തൊട് കറി കൂടെ വെച്ച്
ഒന്‍പതു പേര്‍ക്കും വിളമ്പി വെച്ചു
കുഞ്ഞിനെ തോളില്‍ കിടത്തി, തന്റെ
കുഞ്ഞിന്റെ അച്ഛന്‍ അടുത്തിരിക്കേ,
ഈ കഞ്ഞി ഊട്ടൊടുക്കത്തെയാമെന്ന്
ഓര്‍ക്കുവാന്‍ ആ സതിക്കായതില്ല..
ഓര്‍ക്കാപുറത്തശനിപാതം
ആര്‍ക്കറിയാമിന്നതിന്‍ മുഹൂര്‍ത്തം
കാര്യങ്ങള്‍ എല്ലാം അറിഞ്ഞവാറേ
ഈറനാം കണ്ണ് തുടച്ചു കൊണ്ടേ
വൈവശ്യം ഒക്കെ അകത്തൊതുക്കി
കൈവന്ന കയ്പും മധുരമാക്കി
കൂടെ പൊറുത്ത പുരുഷനോടും
കൂടെപ്പിറപ്പുകളോടുമായി
ഗദ്ഗടത്തോട് പൊറുത്തിടുമ്പോള്‍
അക്ഷരമോരോന്നു ഊന്നിയൂന്നി
അന്ത്യമാം തന്‍ അഭിലാഷമപ്പോള്‍
അഞ്ജലി പൂര്‍വ്വം അവള്‍ പറഞ്ഞൂ..
ഭിത്തിയുറക്കാനി പെണ്ണിനേയും
ചെത്തിയ കല്ലിന്നിടയ്ക്ക് നിര്‍ത്തി
കെട്ടി പടുക്കുവിന്‍, ഒന്നെനിക്കുണ്ട്
ഒറ്റ ഒരാഗ്രഹം കേട്ട് കൊള്‍വിന്‍
കെട്ടി മറയ്കല്ലെന്‍ പാതി നെഞ്ചം
കെട്ടി മറയ്ക്കല്ലേ എന്റെ കയ്യും..
എന്റെ പൊന്നോമന കേണിടുമ്പോള്‍
എന്റെ അടുത്തേക്ക് കൊണ്ട് പോരൂ
ഈ കയ്യാല്‍ കുഞ്ഞിനെ ഏറ്റു വാങ്ങി
ഈ മുലയൂട്ടാന്‍ അനുവദിക്കൂ
ഏത് കാറ്റുമെന്‍ പാട്ട് പാടുന്നു
ഏത് മണ്ണിലും ഞാന്‍ മടയ്ക്കുന്നു..
മണ്ണളന്നു, തിരിച്ചു കോല്‍ നാട്ടി
മന്നരായി മദിച്ചവര്‍ക്കായി
ഒന്‍പതു കല്‍പ്പണിക്കാര്‍ പടുത്ത
വന്പിയെന്നോര കോട്ട തന്‍ മുന്നില്‍
ഇന്ന് കണ്ടെനാ പെണ്ണിന്‍ അപൂര്‍ണ
സുന്ദരമായ പെണ്‍ശിലാ ശില്പം..
എന്തിനോ വേണ്ടി നീട്ടി നില്‍ക്കുന്ന
ചന്തമോലുന്ന വലം കയ്യും
ഞെട്ടില്‍ നിന്ന് പാല്‍ തുള്ളികള്‍
ഊറും മട്ടിലുള്ളൊരു നഗ്നമാം മാറും
കണ്ടുണര്‍ന്നെന്റെ ഉള്ളിലെ പൈതല്‍
അമ്മ അമ്മ എന്നാര്‍ത്തു നില്‍ക്കുന്നു..